Monday, December 10, 2012

മൌനം


 
അനക്കമില്ലതെ കിടക്കുന്ന നാക്കിലും അടഞ്ഞു പോയ കൺപീലികളിലും നീരുറഞ്ഞു കൂടിയിരിക്കുന്നു...
നാക്കിൽ ഉറഞ്ഞു കൂടിയ ചെറുചൂടുള്ള ഉമിനീരിൽ പറയാതെ ബാക്കി വച്ച വാക്കും അർത്ഥവും പോരടിച്ചു ...
ചൂടുള്ള നീരുറഞ്ഞ് കവിഞ്ഞിട്ടും കാഴ്ചയെ മറച്ചു പിടിച്ച് ചതിച്ച കൺപീലികളോട് കൃഷ്ണമണികളും പോരടിക്കുകയാണ്...
കിതച്ച് നിൽകുന്ന നിശ്വാസങ്ങളിൽ ചൂടാണ്...
അശാന്തിയുടെ താളമേളങ്ങളാൽ ഹൃദയമിടിപ്പിനും ചൂടുണ്ട്..
മനസ്സ് ചുട്ടുപൊള്ളുന്ന ചിന്തകളാൽ തിളച്ചു തുടങ്ങിയിരിക്കുന്നു...
വിഷാദം പുതച്ച മുഖത്ത്  പറ്റിക്കിടക്കുന്ന നനവിൽ നോവുന്ന സത്യങ്ങളുണ്ടെന്ന്  തിരിച്ചറിയുക തികച്ചും അസാദ്ധ്യം...
അതേ.... മൌനത്തിന്റെ പുറംതോടിനുള്ളിൽ എല്ലാം ഒതുങ്ങിപ്പോകുന്നു...


Monday, November 19, 2012

വേനൽ മഴ



മടിച്ചു നിന്നൊരു മഴമേഘത്തെ
തുളച്ചു വന്നൊരു ചെറുകാറ്റ്
പിടിച്ചുലച്ചൊരു കൊമ്പത്ത്
തുളുംമ്പി നിന്നത് കുളിർമഴയായ്..
പതുക്കെയുള്ളൊരു തലോടലായ്
മണ്ണിലെത്തി മറഞ്ഞെന്നാലും
മറവിയിലെങ്ങോ ഒളിച്ചിരുന്നൊരു
മഴക്കാലമെത്തീ ഓർമ്മകളിൽ...

പകൽകിനാവിൻ മുറ്റത്ത്
പതുങ്ങിയെത്തിയൊരീ വികൃതിയാൽ
പനിച്ച് നിന്നൊരാ മണ്ണിൽ നിന്നും
പിടഞ്ഞുണർന്നൂ പുതുമോഹങ്ങൾ...
പൊഴിഞ്ഞ് പോയൊരാ ഇന്നലെയും
അതു പറിച്ചെടുത്തയീ വേനലും
കരിച്ചെടുത്തൊരാ കനവുകളിൽ
വിരുന്നു വന്നൊരു പുഞ്ചിരിയായ്
പടർന്നിടട്ടേ സാന്ത്വനമായ്..

കുതിച്ചു വന്നൊരു നഷ്ടത്താൽ
കനത്തു വന്നൊരു നോവിനാൽ
നിനച്ചു പോയൊരു നാശത്തെ
നുണഞ്ഞെടുത്തതീ നന്മമഴ
നിറഞ്ഞു നിന്നൊരു കൺകോണിൽ
നനഞ്ഞു നിന്നൊരു സ്വപ്നത്തെ
ഉമ്മ വച്ചിട്ടോടി മറഞ്ഞൂ കുസൃതിമഴ...

Wednesday, November 14, 2012

ശിശുദിനാശംസകൾ



ഇന്ന് ശിശുദിനം...കുഞ്ഞുങ്ങളെ സ്നേഹിച്ച ‘ചാച്ചാജി’ നെഹ്രുവിന്റെ ജന്മദിനം...
അർത്ഥവത്തായൊരു സന്ദേശമായി ശിശുദിനം ഓരോ വർഷവും കടന്നു വരുന്നുണ്ട്..
എത്ര പേർ അതിനെ മനസിലാക്കുന്നുണ്ട്...?
അതിനെ പൂർണ്ണാർത്ഥത്തിൽ ഉൾകൊള്ളുന്നുണ്ട്...?
ബന്ധങ്ങൾ വേരറ്റു കൊണ്ടിരിക്കുന്ന ഇക്കാലത്ത് സ്വന്തം കുഞ്ഞുങ്ങളെ പോലും നേരാം വണ്ണം പരിചരിക്കാനോ അവരോടൊപ്പം സമയം ചെലവഴിക്കാനോ സമയം കണ്ടത്താനാവാത്ത, അല്ലെങ്കിലതിനു ശ്രമിക്കാത്ത എത്ര പേർ നമുക്കിടയിലുണ്ട്...?
സ്വന്തം ശൈശവമെങ്കിലും ഒന്നോർത്തെടുക്കാനായെങ്കിൽ,
നമ്മുടെ കുഞ്ഞുങ്ങൾക്കും മറ്റു കുഞ്ഞുങ്ങൾക്കും നഷ്ടമാവുന്നത് എന്തൊക്കെയാണെന്ന് മനസ്സിലാക്കാൻ,
സമ്മാനപ്പൊതികളിലും ആശംസകളിലുമൊതുങ്ങുന്ന ഒരു ശിശുദിനത്തിനപ്പുറം  ഒന്നു ചിന്തിക്കാൻ,
നമുക്ക് നഷ്ടമായതോ അല്ലെങ്കിൽ നാം നഷ്ടപ്പെടുത്തുന്തോ ആയ ആ കുഞ്ഞു സന്തോഷങ്ങളെ തിരിച്ചറിയാൻ നമുക്കീ ശിശുദിനത്തെ ഉപയോഗപ്പെടുത്താം. ഓർമ്മപ്പെടുത്തലിന്റെ ദിനങ്ങളിലൊന്നായി ഇതും കടന്നു പോകുമ്പോൾ മറവിയിലേക്ക് വലിച്ചെറിയാതെ തിരക്കുകളും സൌകര്യകുറവുകളും മറന്ന് കുഞ്ഞുങ്ങൾക്കൊപ്പം സമയം ചെലവഴിക്കാനും അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും പിണക്കങ്ങളും പരിഭവങ്ങളും ചോദ്യങ്ങളുമടങ്ങുന്ന സുന്ദരലോകത്തെ തിരിച്ചറിഞ്ഞ് അവരോടു കൂടെ അത് നുകർന്ന് അവരെ സ്നേഹിക്കാനും അതിലൂടെ നമ്മുടെ ശൈശവത്തെ ഓർത്തെടുക്കാനും നമുക്ക് ശ്രമിക്കാം.

ഓരോ കുഞ്ഞും നമ്മുടെ തന്നെ പ്രതിനിധിയാണ്...
പൊയ്‌പോയ നല്ലകാലത്തിന്റെ... നന്മയുടെ.... നിഷ്കളങ്കമായ മനസ്സിന്റെ....
നിഷേധിക്കുന്ന സ്നേഹം...നിഷേധിക്കപ്പെടുന്ന സ്നേഹം... അതിന്റെയെല്ലാം വില തിരിച്ചറിഞ്ഞ് അത് നഷ്ടമാക്കാതെ...നഷ്ടപ്പെടുത്താതെ നോക്കാം...

കുഞ്ഞുങ്ങൾ നിഷ്കളങ്കമായി ചിരിക്കുമ്പോൾ അറിയാതെ സ്വയം ചിരിച്ചുപോകുന്ന നിഷ്കളങ്കമായ  മനസ്സ് നമുക്കുമുണ്ട്.. തിരക്കുകളിൽ നമുക്ക് കൈമോശം വന്നു പോകുന്നത് ആ നിഷ്കളങ്കതയാണ്.
അതു തിരിച്ചറിയേണ്ടത് നമ്മളാണ്....

മഴവെള്ളത്തിൽ കണ്ണുനട്ടിരുന്ന ശൈശവത്തിന്.....
പട്ടം പറത്തിയും മണ്ണപ്പം ചുട്ടും കളിച്ച ബാല്യങ്ങൾക്ക്...
കുഞ്ഞനിയത്തിയുടെ കൈപിടിച്ച് നടന്ന് പൂവിറുത്ത് കൊടുത്തും  കുഞ്ഞനിയനൊപ്പം കുറുമ്പുകാട്ടിയും നടന്ന കൌമാരത്തിന്...
വേഗത കൂടിയ ജീവിതത്തിനൊപ്പം പോകെ ഇതെല്ലാം നഷ്ടമായിപ്പോയ യുവത്വത്തിന്....
തിരക്കൊഴിഞ്ഞ് കൊച്ചുമക്കൾക്കൊപ്പം ചിലവഴിക്കേണ്ട വാർദ്ദക്യങ്ങൾക്ക്....
ഓർമ്മകളുടേയും ഓർമ്മക്കുറിപ്പിന്റേയും ആർദ്രമായൊരനുഭൂതി പകർന്ന് ഒരു ശിശുദിനം കൂടി...........


Tuesday, November 13, 2012

പുറപ്പാട്...


പ്രണയപൂർവ്വമൊരു ചുംബനവും നൽകി നിദ്രയെപ്പൊഴോ എഴുന്നേറ്റു പോയിരിക്കുന്നു...
കനവും നിനവും നേർക്കാഴ്ചയും തളം കെട്ടി നിന്ന മിഴികൾ  മെല്ലെ തുറന്നു...
ചിന്തയുടെ പുതപ്പു മാറ്റി സുബോധത്തിന്റെ സ്നാനഘട്ടത്തിലേക്ക്...

പിന്നെ....ഇന്നലെകൾ കഴുകിയുണക്കി വച്ച, ജീവിതമെന്ന ഉടുപ്പിലേക്ക് ...
ഇന്നലെയുടെ മണവും ഇന്നിന്റെ ഉണർവ്വുമുണ്ടതിന്..
അവിടവിടെയായി കണ്ണീരുണങ്ങിപ്പിടിച്ച പാടുകൾ അവ്യക്തമായി കാണാം...
അതൊരുപക്ഷെ സ്വപ്നങ്ങളുടെ നാരുകൾ കൊണ്ട് നെയ്തതിനാലാവാം....
ഇഴപൊട്ടിയ ഇടങ്ങളിൽ പ്രതീക്ഷയുടെ നൂലുകൾ കൊണ്ട് തുന്നിച്ചേർത്തിരിക്കുന്നു...
ഓർമ്മകൾ കൂടുകെട്ടിയ കീശയിൽ ഇളം ചൂടുള്ള സത്യങ്ങളെയും വച്ചു...
യാഥാർത്ഥ്യത്തിന്റെ കുടുക്കുകളിൽ ദേഹത്തോട് ചേർത്തമർത്തവെ,
നാളെകളുറങ്ങുന്ന പകലിലേക്കിറങ്ങാറായെന്ന് മനസ്സു മന്ത്രിച്ചു..
ലക്ഷ്യബോധത്തിന്റെ സഞ്ചിയിൽ തിരിച്ചറിവിന്റെ കുറിപ്പുകളുണ്ടെന്നുറപ്പു വരുത്തി...
മൌനം കൊണ്ടു പൊതിഞ്ഞ മനസ്സാക്ഷി പാഥേയമായെടുത്തു,
നഷ്ടങ്ങളുടെ ഇരുട്ടിനെ അകത്തേക്ക് തള്ളിയമർത്തി ഹൃദയത്തിന്റെ കതകടച്ചു...
ഉൾക്കാഴ്ചയുടെ കരുത്തുള്ള പക്വതയുടെ പാദുകങ്ങളണിഞ്ഞ് ഇന്നിന്റെ ഇടവഴിയിലേക്ക്...

Monday, November 12, 2012

ബൂലോകമേ ഉണരൂ.....



മനസ്സ് നിഗൂഡമായ ഒരു ചിന്തയാണ്.
വികലവും അങ്ങേയറ്റം അനിശ്ചിതത്വം നിറഞ്ഞതുമായ ഒരു ചിന്ത.
ഒരു നിമിഷം കൊണ്ടു തന്നെ പൊട്ടിച്ചിതറാനും ഒരൊറ്റ നിമിഷം കൊണ്ട് കൂടിച്ചേരാനും, അസാധാരണമാം വിധം വളരാനും അതേപോലെ തന്നെ തളരാനും  കഴിവുള്ള ചിന്ത.
ചിലപ്പോൾ സ്വയം പിളർന്ന് അനേകായിരങ്ങളായി പരന്ന് അനന്തതമായി നീണ്ടു കൊണ്ടേയിരിക്കും..

സർഗവാസനയുടെ തലോടലിൽ അത് കാല്പനികതയുടെ ഔന്നത്യത്തിലെത്തിയേക്കും തുടർന്ന് അത്യധികം ആകർഷകത്വവും ഒപ്പം അധീശത്വവും പ്രകടമാക്കുന്ന ഒന്നാണത്...
നിഴലുകൾ കൊണ്ട് പലപ്പോഴും മറച്ചു പിടിയ്കുമെങ്കിലും സ്വയമറിയാതെ പ്രസരിച്ചു കൊണ്ടിരിക്കുകയും ചെയ്യും. ആശയവിനിമയം സാധ്യമാക്കാൻ ഭാഷയെന്നതുപോലെ സർഗ്ഗവാസന പ്രകടമാകുന്നതും കാല്പനികതയുടെ വ്യക്തമായ പ്രയോഗത്തിലൂടെയാണ്.
തെളിഞ്ഞ ചിന്തയിലൂടെ വ്യക്തമായും ആകർഷകമായും അത് വെളിപ്പെടുമ്പോൾ ചിതറിയ ചിന്തകളിൽ അത് പലപ്പോഴും അവ്യക്തമായേക്കാം. അർത്ഥാന്തരങ്ങളിൽ വ്യത്യസ്തരുചിഭേദങ്ങളായി അവ അനുഭവപ്പെട്ടേക്കും. ചിലർക്കരുചിയാകുമ്പോൾ ചിലർ ചവർപ്പോടെ അതിനെ ഉൾക്കൊള്ളുകയും ചെയ്തേക്കാം. എങ്കിലും രുചിയും അരുചിയും ഒന്നു മറ്റൊന്നിനായി നിലനിൽകുന്നുവെന്നതു പോലെ ഇവ വ്യത്യസ്തമായ ആസ്വാദനം പ്രദാനം ചെയ്യുന്നു.

സർഗചേതനയാൽ അനുഗ്രഹീതരായ എഴുത്തുകാർ ഒരുപാടുണ്ട് നമുക്കിടയിൽ...
ചിലർ രചിക്കുന്നത് സാഹിത്യമായേക്കും ചിലരത് രചനയിലൊതുക്കുന്നു..
രണ്ടും മേൽ‌പ്പറഞ്ഞ വ്യത്യസ്തമായ ചിന്തകളെന്നു കരുതാം..
രുചിക്കൊപ്പം അരുചിയും നമ്മളറിയേണ്ടതുണ്ട്. അരുചിയിൽ നിന്നു രുചിയിലേക്ക് പ്രയാണം നടത്തുവാൻ നിമിഷങ്ങൾ കൊണ്ട് സാധിക്കുമെന്നിരിക്കെ അതിനാവശ്യം തെളിഞ്ഞ ചിന്തകളൊന്നു മാത്രമാണ്. നല്ല വായന പ്രദാനം ചെയ്യുന്നതും അതു തന്നെയാണ്. വായിച്ചു വളർന്ന തെളിഞ്ഞ ചിന്തകളിലൂടെ അരുചിയിൽ നിന്നും രുചിയിലേക്ക് പരിവർത്തനം ചെയ്യപ്പെടേണ്ടവയാണ് എഴുതപ്പെടുന്ന ഓരോ സൃഷ്ടികളുമെന്ന ബോധ്യത്തോടെ തികച്ചും വസ്തുതാപരമായ സ്വയം വിമർശനത്തോടെ പരിപോഷിപ്പിക്കപ്പെടുന്ന സർഗാത്മകതയെ ഒരു കാലത്തും ആർക്കും തിരസ്കരിക്കാനാവില്ല. നിഴലുകൾ കൊണ്ട് മൂടി വച്ച ആ കഴിവിനെ തിരിച്ചറിഞ്ഞ് വിശാലമായ അതിന്റെ പ്രഭാവത്തെ ഉൾക്കൊണ്ടു കൊണ്ട് ഇനിയുമൊരുപാടൊരുപാട് സൃഷ്ടികൾക്ക് ഈ ബൂലൊകത്തിന് കഴിയും. മൌനം തളം കെട്ടിക്കിടക്കുന്ന ബൂലോകത്തിന്റെ ഇടനാഴികളിൽ മയക്കം പൂണ്ടു കിടക്കുന്ന ചിന്തകളെ തട്ടിയുണർത്തുക...
നിഴൽക്കുത്തു കൊണ്ട് മൌനത്തെ പുൽകിയ എഴുത്താണികളെല്ലാം ഉണരട്ടെ...
അവയിലൂടെ അവഹേളനങ്ങളുടെയും അഭിനിവേശങ്ങളുടേയും പൊടിപടലങ്ങളെ തൂത്തെറിഞ്ഞ് സുന്ദരമായ  കാഴ്ചകളെ പുറത്തെടുക്കാം....

കുറിപ്പ്  :  താളം നഷ്ടപ്പെട്ടെന്ന് തോന്നിത്തുടങ്ങിയ ബൂലോകത്ത് ഇരുൾ മൂടും മുൻപൊരു മൺചിരാതു കൊളുത്തട്ടെ....?

Tuesday, October 16, 2012

പ്രണയോഷ്ണം - ഒരു ഡയറിക്കുറിപ്പ്





നിലാവെളിച്ചം പരന്നൊഴുകിക്കിടന്ന മേശയിൽ മുഖം പൂഴ്ത്തി രവി കിടന്നു....

കാതുകളിൽ സ്വപ്നയുടെ സ്വരം...
രവീ.... നീയെന്തേ എന്നെയറിയുന്നില്ല....അതോ മനസ്സിലായിട്ടും ഇല്ലെന്നു നടിക്കുന്നതോ...?
നൊമ്പരം പുരണ്ട അവളുടെ മിഴികളിൽ തന്നെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ..
വാക്കായോ നോട്ടമായോ
നാളെയും ഇതേ ചോദ്യം അവളിൽ നിന്നുണ്ടായേക്കും...
 
എത്രയൊക്കെ അകന്നു നിന്നാലും പ്രണയം പിന്തുടർന്നു കൊണ്ടേയിരിക്കുന്നതെന്തിനാണ്....?

ഇന്നലെ - ആശ്രയം തേടുന്ന മനസ്സിനെ പുഞ്ചിരിയൊഴുകുന്ന മുഖമുള്ള പ്രണയത്തിലൊളിപ്പിച്ച ലേഖ
ഇന്ന് - നിഴലിലൊളിച്ച് നിലാവിനെ പ്രണയിക്കുന്ന നിശാപുഷ്പത്തെ പോലെ  മൌനത്തിലൊളിപ്പിച്ച പ്രണയവുമായി സ്വപ്ന.

അർത്ഥാന്തരങ്ങളില്ലാത്ത മറുപടിയാൽ ലേഖയെ അവഗണിക്കാൻ കഴിഞ്ഞിരുന്നു... കാരണം ആ പ്രണയം അവളുടേത്  മാത്രമായിരുന്നല്ലോ....പക്ഷെ സ്വപ്ന.....

ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളായിരുന്നു എന്നും... പകലുകളിൽ മാത്രം ഒതുങ്ങുന്ന ജീവിതം....
ക്രമേണ സഹചാരിയായ മനസ്സിനോടു സംസാരിക്കുന്ന രാവുകൾ കടന്നു വന്നു ...
എപ്പൊഴൊക്കെയോ അക്ഷരങ്ങളിലേക്ക് കുടിയേറിയപ്പോഴും രാവുമായുള്ള ചങ്ങാത്തം മനസ്സ് ദൃഡപ്പെടുത്തിയിരുന്നു...
ഇന്ന് ചിന്തകൾ സംസാരിക്കുന്നത് അക്ഷരങ്ങളായാണ്...
രാവിനോട് മനസ്സു പറയുന്നതൊക്കെയും എഴുതപ്പെട്ടു കൊണ്ടേയിരുന്നു...
ഡയറിക്കുറിപ്പിലെ അക്ഷരങ്ങളിൽ മനസ്സെഴുതി വച്ചതൊക്കെയുമാണ് ജീവിതമെന്നു പോലും പറയാം..

ഈ രാവിനും ഒരുപാട് പറയാനുണ്ടാവും...
നിലാവെളിച്ചം ചുംബിച്ച ഡയറിയുടെ താളുകളിൽ ചിന്തകളുടെ നനവു പറ്റിക്കിടക്കുന്ന എഴുത്താണിയുണ്ട്.
ഓർമ്മകളുടെ മഷിമണം പേറുന്ന അതിന്റെ ചൊടികളിൽ തലോടിക്കൊണ്ട് നിലാവ് പുഞ്ചിരിക്കുന്നു ...
മനസ്സ് രാവിനോട് കിന്നരിച്ചു തുടങ്ങിയിരുന്നു... ഡയറിയുടെ താളുകളിലേക്ക് അക്ഷരങ്ങൾ വാരി വിതറിക്കൊണ്ട്....

“നാളെയുദിക്കേണ്ടതായ മറവിയുടെ സൂര്യനിൽ മാഞ്ഞു പോകേണ്ട ഇരുളറയിലെ നഷ്ടസ്വപ്നങ്ങൾക്ക് “പ്രണയം” എന്ന് പേരിടാം.
കാല്പനികമായ ചിന്തകളാൽ വരച്ചിടുന്ന മനോഹരമായൊരു കവിത പോലെ കൊതിപ്പിക്കുന്ന “പ്രണയം”.
പക്ഷെ അക്ഷരതെറ്റിന്റെ വാക്കുകളിൽ, വ്യാകരണപിശകുള്ള വാക്യങ്ങളിൽ ... അത് അങ്ങേയറ്റം വിരൂപമാകുന്നു.
ചിലപ്പോഴൊക്കെ ശാന്തമായൊഴുകുന്ന നിശബ്ദമായ ശീതജീവിതങ്ങളിൽ ലയിച്ച് ചേർന്ന് മധുരമായി നിലനിൽക്കുന്നുണ്ടാകാം.
എന്നാൽ, തിളച്ചൊഴുകുന്ന ഉഷ്ണജീവിതങ്ങളിൽ രുചിച്ചറിയാനാവാത്ത ഒന്നായി അതു മാഞ്ഞു പോകുക തന്നെ ചെയ്യുന്നുണ്ട്.
തപിക്കുന്ന ജീവിതങ്ങളിൽ കലർന്ന് അനിശ്ചിതത്വം കൊണ്ട് ജ്വലിച്ച് അതിതാപമായി പരിവർത്തനം ചെയ്യപ്പെടുകയാണത്..
പ്രണയം ലഹരിക്കൊപ്പം പകുത്തു നൽകുന്നത് ബാധ്യതയുടെ ഭാരവും ഊരാക്കുരുക്കുകളുമാണെന്നതാവാം കാരണം.
പക്ഷേ, അത് തിരിച്ചറിയുന്നത് ആശയറ്റ മനസ്സിനെ അതിന്റെ ഭാരമറിയിക്കുമ്പോൾ മാത്രമാണെന്നു മാത്രം.
സ്വന്തം മനസ്സിനെ ആശ്രയിക്കാനാവാത്തതെന്ന ദൌർബല്യമാണ് പലപ്പോഴും മറ്റൊരാളിൽ പ്രണയമെന്ന അനുഭൂതിയിലൂടെ ആശ്വാസമായി കണ്ടെടുക്കുന്നതെന്നിരിക്കെ, മറ്റൊരാൾക്ക് ആശ്രയമൊ ആശ്വാസമോ ആകുവാൻ കഴിയുന്നതെങ്ങനെ...?
ശേഷം പ്രണയം നിഷേധിക്കാനാവാത്ത ചുമതലയായി രൂപാന്തരം ചെയ്യപ്പെടുകയും ചെയ്യുന്നുമുണ്ട്.

ജീവിതം നിശ്വാസങ്ങളിൽ മാത്രം കണക്കെടുക്കപ്പെടുമ്പോൾ പ്രണയത്തേക്കാൾ വില കെട്ടതൊന്നില്ല.. നഷ്ടപ്പെട്ടവ പലതും പ്രണയത്തിനു വേണ്ടിയായിരിക്കുമെന്ന് തിരിച്ചറിയപ്പെടുന്നപ്പോഴാണ് അതിനു വിലയിടപ്പെടുന്നത്.

നിശബ്ദമായി പ്രണയിക്കുന്നവരിൽ നിരാശയുടെ അതിജീവിക്കാനൊരുപാധിയായി...അസ്ഥിരമായ നിഴൽ ചിത്രങ്ങൾ മാത്രം വരച്ച്... പ്രണയം കാലാകാലം നിലനിൽക്കുമായിരിക്കും. പക്ഷെ സ്വയം വരച്ചിട്ട ചട്ടക്കൂടുകളിലൂടെ ബാധ്യതയുടെ ഭാരമിറക്കി വയ്കാൻ കണ്ടെത്തുന്ന പ്രണയം നൂലിഴബലമുള്ള ഒന്നു മാത്രമായിരിക്കും...

എന്നിട്ടും....പ്രണയമെന്നത്, ജീവിതം ആസ്വദിക്കുന്നവന്റെ മാത്രം അർഹതയാണതെന്ന തിരിച്ചറിവിലും...
ജീവിക്കാൻ ശ്രമിക്കുന്നവന്റെ ആഗ്രഹം മാത്രമാണതെന്ന് വിളിച്ചു പറയുമ്പോഴും....
തീഷ്ണമായ ഉഷ്ണജീവിതത്തിന്റെ പകലിന് തണുത്ത നിശ്വാസമുള്ള രാവിനോടെന്ന പോലെ പിന്നേയും ആഗ്രഹിച്ചു പോകുന്നുണ്ട് .
നേർത്തു പോകുന്ന ജീവന്റെ ആകുലതകളും അതിജീവനം തേടുന്ന ആഗ്രഹങ്ങളും ചേർന്ന ഗഹനചിന്തകളുടെ ഒളിയിടമായതു കൊണ്ടായിരിക്കാം. അകന്നു കാൺകെ കുളിർമ്മയും അടുത്തറിയെ ഉഷ്ണശീലവുമുള്ള ഈ പ്രണയത്തിനെ ഇനിയെങ്ങിനെ സ്വീകരിക്കണം...?
അതിജീവനം ചെയ്തെന്ന് വിശ്വസിച്ചിരുന്ന ജീവിതത്തിലേക്ക് അനിശ്ചിതത്വത്തിന്റെ ഉഷ്ണക്കാറ്റ് വീണ്ടും ആഞ്ഞു വീശുകയാണ്...”

കടലാസുതാളിൽ എഴുത്താണിയുടെ ചുണ്ടിലൂടെ ചിന്തകളലഞ്ഞു കൊണ്ടേയിരുന്നു.....
അക്ഷരങ്ങളുടെ അനുഭൂതിയുമായി അവയും ഒരുപക്ഷേ പ്രണയിക്കുകയായിരിക്കുമോ..... ?

Friday, September 14, 2012

എമെർജിങ്ങ് കേരള......


എമെർജിങ് കേരള - വാർത്തകളിൽ ചൂടോടെ ഇന്നത്തെ വിഭവം വിളമ്പിക്കൊണ്ടിരിക്കുന്നു.....
ഒരു ശരാശരി മലയാളിയെന്ന നിലയിൽ എന്റേതല്ലാത്ത വിഷയം മാത്രമായതു കൊണ്ടാണ് മലയാളക്കരയുടെ നാളെയുടെ ജീവശ്വാസമെന്ന് പ്രകീർത്തിക്കപ്പെടുന്ന ഒന്നിനെ പുല്ലു പോലെ തള്ളിക്കളഞ്ഞ് മുന്നോട്ട് നടന്നത്...


ടിവി സ്ക്രീനിൽ തലപ്പാവിളക്കി സംസാരിക്കുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രി.....



രണ്ടടി നടന്ന് തിരിഞ്ഞു നിൽക്കുന്നത് കണ്ടാവാം രസികനായ സഹമുറിയൻ ഒന്നു കൊളുത്തി വലിച്ചത്....“എന്തരപ്പീ...കാലേൽ മുള്ളു കൊണ്ടോ..... ? ”
അല്ലടേ... നുമ്മടെ വിശുദ്ധനായ പ്രധാനമന്ത്രിയദ്ദേഹം തന്നല്ലേയെന്ന് നോക്കുവാരുന്നു....
ലക്ഷത്തിൽ പരം ജനങ്ങളുടെ ജീവനു വേണ്ടി നിലവിളിച്ചപ്പോൾ തിരിഞ്ഞു നോക്കാത്ത വിശുദ്ധന് ഇപ്പോൾ ഇവിടെ വരാനൊക്കെ ഒഴിവുണ്ടല്ലോ എന്ന്..... 
ആലോചിക്കാരുന്നു.....
മലയാളിയുടെ മനസ്സിൽ ഇപ്പോഴും മുല്ലപ്പെരിയാറില്ലെന്നുണ്ടോ......
ജനങ്ങളിൽ നിന്നു തുടങ്ങിയ പ്രതിഷേധസമരങ്ങളിൽ കടന്നു കയറിയ രാഷ്ട്രീയ മേലാളന്മാർ തങ്ങളുടെ പാർട്ടിക്കാരുടെ തലയെണ്ണം കൂട്ടി വീമ്പ് പറഞ്ഞ് അതൊരു വാർത്ത മാത്രമാക്കി മാറ്റി...
ഇടതും വലതും ഒന്നും അവിടെ കണ്ടില്ല.... പീബീയും ഹൈക്കമാന്റും തുമ്മിയാൽ മാത്രം മൂക്കു തുടയ്ക്കുന്ന പാർട്ടി സിംഹങ്ങളും മന്ത്രിപുംഗവന്മാരും...
ഇന്ന് വിധിക്ക് കീഴടങ്ങിയെന്നതു പോലെ ശബ്ദമടക്ക്കി പഞ്ചപുച്ഛമടക്കുന്ന ആ ജനങ്ങളെക്കുറിച്ചോർക്കുമ്പോൾ എന്തോ.......
എന്തിനും ഏതിനും തമിഴനെ കളിയാക്കുന്ന മലയാളിയുടെ ജനുസ്സിനോടെനിക്കിപ്പോൾ പുച്ഛം തോന്നുന്നു..... അവരുടെ നാട്ടിലാരുന്നേൽ ഇവരൊക്കെ അവിടെ കാലു കുത്തുമോ...?
ആനയിച്ച് കൊണ്ടു വരാനും ജയ് വിളിക്കാനും പതിനായിരങ്ങൾ... ഒരു കരിങ്കൊടി കാട്ടാൻ പോലും ഒരുത്തനുമില്ല....
കേരളം ദൈവത്തിന്റെ സ്വന്തം നാടല്ല...നായിന്റെ മക്കളുടെ സ്വന്തം നാട്....
ഒരു കഷണം ഇറച്ചിക്കു വേണ്ടി സ്വന്തബന്ധങ്ങൾ നോക്കാതെ ആരേയും കടിച്ചു കീറുന്ന തെരുവുനായ്ക്കളും എത്രയെത്ര ഏറ് കൊണ്ടാലും പിന്നേം വാലാട്ടി കൊണ്ട് പിന്നാലെ നടക്കുന്ന നാണം കെട്ട ചാവാലിപ്പട്ടികളും....

പിന്നേയും വായിൽ തിളച്ചു കയറിയ വാക്കുകളെ ആഞ്ഞു ചവച്ച് തുപ്പലാക്കി ആഞ്ഞൊരു തുപ്പി....
മെല്ലെ നടക്കുമ്പോൾ പിറുപിറുത്തു.....
നേരും നെറിയും കെട്ട ഈ മലയാളമണ്ണിൽ “ഓണം” ആഘോഷിക്കപ്പെടേണ്ടതു തന്നെ....

Tuesday, August 21, 2012

എഴുത്തുകാർ - ഒരു വായനക്കാരന്റെ കാഴ്ച

 http://www.halekenergypartners.com/wp-content/uploads/2012/03/candlelightscandle.jpg
photo courtesy : www.halekenergypartners.com


എന്നിലെ വായനക്കാരന്റെ കാഴ്ചയിലെ എഴുത്തുകാർ കൂടുതലും കാല്പനികതയുടെ വക്താക്കളാണ്....
അനുഭൂതി പകർന്നെഴുതുന്ന അവരുടെ അക്ഷരങ്ങളിൽ നിന്ന് കാല്പനികതയെ വേർത്തിരിക്കുക എന്നത് പലപ്പോഴും അരുചി സമ്മാനിക്കുകയും ചെയ്യും..
എന്നാൽ മറ്റൊരു വിഭാഗം കാല്പനികതയെ പാടേ അവഗണിക്കുകയും ചെയ്യുന്നു...
അക്ഷരങ്ങളിൽ അവരൊളിപ്പിക്കുന്നത് കാല്പനികതയുടെ അനിർവചനീയമായ അനുഭൂതിയല്ല...മറിച്ച് വായനക്കാരന്റെ മനസ്സിൽ ആഴ്ന്നിറങ്ങി പറിച്ചെറിയാനാവത്ത വിധം അലിഞ്ഞു പോകുന്ന, വികാരവിചാരങ്ങളിലൂടെ ആഴ്ന്നിറങ്ങി എന്നെന്നും നിലകൊള്ളുന്ന ചിന്താധാരകളായിരിക്കും...
കാല്പനികത സ്വപ്നരൂപത്തിൽ മാത്രം അധിവസിക്കുമ്പോൾ, വായനക്കാരന്റെ മനസ്സിൽ നിലകൊള്ളുന്ന യാഥാർത്ഥ്യബോധമുള്ള ചിന്താധാരകളിലൂടെ വളർന്ന് അവനിലെ എഴുത്തുകാരനിലൂടെ  കരുത്താർജ്ജിക്കുകയും ചെയ്യുന്ന രണ്ടാമത്തെ വിഭാഗത്തെയാണ് വായനക്കരനെന്ന നിലയിൽ ഞാനിഷ്ടപ്പെടുന്നത്..
സ്വപ്നസഞ്ചാരിയായ എഴുത്തുകാരന് കാല്പനികതയുടെ ലോകം കൊണ്ട് നഷ്ടബോധം മറയ്കുന്ന പ്രതീക്ഷകളുടെ സുന്ദരമുഖമൊരുക്കാനാവുമെങ്കിലും....
സ്വകാര്യതയിലൊതുങ്ങിപ്പോകുന്ന ഒരു വായനക്കാരനെ സൃഷ്ടിക്കാനേ പലപ്പോഴും കഴിയാറുള്ളൂ...
വായനക്കാരിലെ നൈസർഗികമായ സർഗവൈഭവം മയക്കം തുടരുകയും ചെയ്യും...
എന്നാൽത്തന്നെയും കാല്പനികത നഷ്ടപ്പെട്ട ഒരു വായന പലപ്പോഴും പൂർണ്ണ സതൃപ്തി തരികയുമില്ല എന്നതും ഒരു വാസ്തവമാണ്...
പലപ്പോഴും യാഥാർത്ഥ്യബോധം ഇന്നിനപ്പുറം ശൂന്യമായ കാഴ്ചയായി പതറി നിൽകുമ്പോൾ  കാല്പനികതയ്ക് അത്തരമൊരു അതിരില്ല...
കാല്പനികത നാളെയിലേക്ക് നടന്നു കയറാനും യാഥാർത്ഥ്യബോധം ഭൂതകാലത്തിനെ പുനർനിർവചിക്കാനും ഉപയോഗപ്പെടുത്താമെന്നിരിക്കെ ഇവ രണ്ടും ചേർന്ന വർത്തമാനകാലത്തിലേക്ക്.... അതിന്റെ വക്താക്കളിലേക്കാണ് ഞാനെന്ന വായനക്കാരൻ ഉറ്റു നോക്കുന്നത്...
യാഥാർത്ഥ്യവും കാല്പനികതയും സമന്വയിച്ച് ആസ്വാദനത്തിന്റെ പുതിയ അനുഭവമായി വളർന്നു വരുന്ന ഒരു വർത്തമാനകാലം നമുക്കു വേണം...
വായനയിലൂടെ സ്വാധീനിക്കപ്പെട്ട ചിന്തകളെ സ്വത്വാവബോധത്തിലൂടെ പരിവർത്തനപ്പെടുത്താൻ കഴിഞ്ഞാൽ അക്ഷരങ്ങളേയും ആശയങ്ങളേയും കൂട്ടിയിണക്കാൻ അസാധാരണമായ കഴിവുള്ള എഴുത്തുകാരെ ഉണർത്താൻ ഈ ബൂലോകത്തിന് ശക്തിയുണ്ട്....
ആശയസംവാദങ്ങളും സർഗാത്മകമായ കൂടിച്ചേരലുകളും ശക്തമായ സൃഷ്ടിവൈഭവത്തിലേക്ക് നയിക്കും...
വ്യക്തിത്വമല്ല മറിച്ച് സർഗ
ണ് വിലയിരുത്തപ്പെടേണ്ടതും പരിപോഷിക്കപ്പെടേണ്ടതും...
എഴുത്തുകാർ വ്യക്തിത്വത്താലല്ല അക്ഷരത്തിന്റെ മൂല്യത്താലാണ് അളവെടുക്കപ്പെടേണ്ടതും...
ആത്മസതൃപ്തി തരുന്ന ഒരു വായനയിലാണ് ഒരെഴുത്തുകാരന്റെ വിജയമെങ്കിൽ വായനക്കിപ്പുറം കടന്നു വരുന്ന ചിന്താധാരകളിൽ വായനക്കാരനെ ഉണർത്തുകയെന്നതാണൂ സൃഷ്ടിയുടെ വിജയം..
സത്യസന്ധമായ നിരൂപണം വായനക്കാരന്റെ വിജയമാകുമ്പോൾ പുകഴ്ത്തലുകളും ഇകഴ്ത്തലുകളും അവന്റെ പരാജയം തന്നെയാണ്...
തിരിച്ചറിയപ്പെടേണ്ടവയെ തിരിച്ചറിയുക എന്നത് എഴുത്തുകാരുടെ ധർമ്മമാണ്.... 
തിടുക്കം നല്ലൊരു തുടക്കത്തിനാവാം എന്നാൽ ഒടുക്കത്തിനാവാതിരിക്കട്ടെ.....

Monday, July 16, 2012

ബ്ലോഗർ ..????

എന്താണീ ബ്ലോഗർ...???????

സ്വയം അവരോധിക്കപ്പെട്ട സർഗാത്മകതയുടെ ‘ആചാര്യർ’ ബൂലോകത്തിന്റെ സ്പന്ദനങ്ങളിൽ കടന്നു കയറി നിർദ്ദേശങ്ങളും നിയമാവലികളും കൊണ്ട് ബ്ലോഗറെന്ന വംശത്തിനെ അളന്നെടുക്കാൻ ശ്രമിക്കുമ്പോൾ ഉയർന്നു വന്ന ഒരു സംശയം മാത്രമാണിത്....
ഇന്നലെ വരെ ഞാനുമൊരു ബ്ലോഗറെന്ന് പറയാനാവുമെന്ന ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു...
അതിനാലാണ് സൌജന്യമായി കിട്ടിയ ബ്ലോഗ്സ്പോട്ടിൽ സ്വന്തമായൊരു ബ്ലോഗ് തുടങ്ങണമെന്ന ആഗ്രഹം ഉടലെടുത്തതും.. കണ്ടകശനിയിലേക്കായിരുന്നോ ആ കാൽവെപ്പ്..?
സ്വന്തം മനോവിചാരങ്ങൾക്ക് അക്ഷരങ്ങളുടെ രൂപം കൊടുക്കാനുള്ള കഴിവാണ് ബ്ലോഗർക്കുണ്ടാകേണ്ടതെന്ന തിരിച്ചറിവായിരുന്നു ഇതു വരെ ബ്ലോഗറാവാനുള്ള യോഗ്യതയായി കണ്ടിരുന്നത്.. നിശബ്ദനായൊരു വായനകാരനെന്ന ആത്മധൈര്യത്തിൽ തന്റേതായ ഭാഷയിൽ  മനോവിചാരങ്ങളെ ചിന്തകളിൽ നിന്ന് വാക്കുകളിലേക്ക് പരിവർത്തനം ചെയ്യുമ്പോൾ മാനസികമായി അനുഭവപ്പെടുന്ന സംതൃപ്തി മാത്രമാണ് ഒരു സാധാരണക്കാരനായ ബ്ലോഗറെന്ന നിലയിൽ നേട്ടമായി കണക്കാക്കാവുന്നതെന്നും. ഏവർക്കുമുള്ളിൽ പുറമേ കാണുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ സ്വത്വമുണ്ട്.  ഉറക്കത്തിൽ സംസാരിക്കുക പോലെ അബോധമനസ്സിന്റെ വെളിപ്പെടുത്തലുകളായി ആ സ്വത്വത്തിലെ നന്മയും തിന്മയും മറയില്ലാതെ പുറത്തു വരുന്ന ചുരുക്കം ചില സന്ദർഭങ്ങളേ ഉണ്ടാകുകയുമുള്ളൂ. ഒരു സാധാരണ ബ്ലോഗറുടെ രചനകൾ അത്തരം ചിലത് മാത്രമാണ് പലപ്പോഴും. ബോധപൂർവ്വമായോ അല്ലാതെയോ അതിൽ കടന്നു വരുന്ന സർഗാത്മകത എന്ന കഴിവിലൂടെ ചുരുക്കം ചിലർ തങ്ങളിൽ അറിയാതെ പോയ കഴിവു കണ്ടെടുക്കുന്നുണ്ടെങ്കിൽ പോലും ബഹുഭൂരിഭാഗവും തൃപ്തിപ്പെടുന്നത് തങ്ങളുടെ ചിന്താഭാരങ്ങളെ മനസ്സിൽ നിന്നും ബ്ലോഗിലേക്ക്  ഇറക്കിവയ്കുക എന്നതിലൂടെ മാത്രമാണ്. സ്വന്തം അഭിപ്രായം വെളിപ്പെടുത്താനാവാത്ത മനസ്സാക്ഷിയുമായി ജീവിക്കുന്നവരിൽ മലയാളികളോളം സമ്പന്നരില്ലാ താനും. അതു കൊണ്ടാവാം ഇത്തരം സാധ്യതകളെ ഏറ്റവുമധികം ഉപയോഗപ്പെടുത്തുന്നതും മലയാളികൾ തന്നെ. ബോധമനസ്സാൽ മറച്ചു വച്ചിരുന്ന സംസ്കാരശൂന്യതയുടെ നിയന്ത്രണം ഇവിടങ്ങളിൽ ഇവർക്ക് നഷ്ടപ്പെടുന്നതും പലപ്പോഴും കാണാം.
ബ്ലോഗിലെ രചനകളിലും ഇതനുഭവപ്പെടും. മുൻപ് കണ്ടും കേട്ടും അറിഞ്ഞവരായിരിക്കില്ല രചനകളിലൂടെ വെളിപ്പെടുന്നത്. ചിരിക്കുന്ന മുഖങ്ങൾക്കുള്ളിൽ ചതിയൊരുക്കി ബോധപൂർവ്വം മുഖം മൂടിയണിയുന്നവർ ഇവിടേയും ഉണ്ടെന്ന്  തിരിച്ചറിയാനാവുന്നതും ഇപ്രകാരം തന്നെ.
വായനക്കാരന്റെ വേഷത്തിൽ ബ്ലോഗുകളിലൂടെ കടന്നു പോകുമ്പോൾ എന്നിലെ വായനക്കാരനു കിട്ടുന്നത് കുറേയേറെ തിരിച്ചറിവുകളും സാമൂഹികവും സാംസ്കാരികവും അതിനൊപ്പം തന്നെ സാങ്കേതികവുമായ മികച്ചൊരു മാർഗനിർദ്ദേശവും തന്നെയാണ്. അതു പക്ഷെ സർഗാത്മകതയുടെ അളവു കൊണ്ടല്ലാ എന്നിൽ അനുഭവപ്പെടുന്നതെന്നു മാത്രം. കാല്പനികമായ ഭാഷയിൽ സർഗാത്മകമായി വായനക്കാരനോട് സംവദിക്കാൻ എഴുത്തുകാരനുള്ള കഴിവിനേക്കാൾ, തന്റെ വികാരവിചാരങ്ങളെ സാധാരണക്കാരന്റെ ഭാഷാപ്രയോഗങ്ങളാൽ വായിക്കുന്നവരിൽ തങ്ങളുടേതെന്ന പോലെ അനുഭവപ്പെടുത്തുന്ന  ബ്ലോഗറുടെ കഴിവിനെ സർഗാത്മകത കൊണ്ടളക്കരുത്.....എഴുതാനായി എഴുതുന്ന....രചനകളിലൂടെ കിട്ടിയ അഭിപ്രായങ്ങളുടെ എണ്ണം പറഞ്ഞഹങ്കരിക്കുന്ന ബ്ലോഗർ ഇപ്പറഞ്ഞവയിലില്ല... കളവില്ലാത്ത വിചാരങ്ങളും കലർപ്പില്ലാത്ത വികാരപ്രകടനങ്ങളുമായി കടന്നുവരുന്ന രചനകൾ മാത്രമാണിവ.. അവയിലെ എഴുത്തുകാരന് പ്രായലിംഗജാതിഭേദങ്ങൾ കാണരുത്.... അവയിൽ വലിയവരോ ചെറിയവരോ ഉണ്ടാവില്ല.. അക്ഷരങ്ങളും അവ നൽകുന്ന അർത്ഥങ്ങളും അന്തരാർത്ഥങ്ങളും മാത്രമാണവയ്ക് രൂപം നൽകുന്നത്. അവയിലെ സർഗാത്മകതയെ പുകഴ്ത്തിയോ ഇകഴ്ത്തിയോ സംഘടിപ്പിക്കാനോ വിഘടിപ്പിക്കാനോ ശ്രമിക്കുന്നവർ ഇവർക്കെങ്ങനെയാണ് വിലയിടുന്നതെന്നെനിക്കറിയില്ല.. പക്ഷെ അവയെത്ര മാത്രം ആത്മാർത്ഥമാണെന്ന് മാത്രം ആകുലപ്പെടുന്നു.


 ഓ. ടോ :-

മനുഷ്യനാവുക ഒരു കലയാണ്‌
ബ്ലോഗർമാർക്കുള്ളിലെ  സ്വകാര്യപ്രശ്നങ്ങൾ ഉൾകൊള്ളിച്ച ഒരു രചനയിൽ നിന്നും കടമെടുത്തതാണിത്..
മനുഷ്യനാവുക എന്നതൊരിക്കലും ഒരു കലയല്ലെന്നാണെന്റെ അഭിപ്രായം. സ്വയം തിരിച്ചറിഞ്ഞുകൊണ്ട് സ്വയം വെളിപ്പെടുത്തുക എന്നതാണ് മനുഷ്യനാവുക എന്നത് എന്നു ഞാൻ വിശ്വസിക്കുന്നു. സ്വയം വിലയിരുത്തി തെറ്റുകൾ തിരുത്തി ജീവിക്കുകയെന്നതാണ് മാനുഷികം എന്നും വിശ്വസിക്കുന്നു. തങ്ങളിലെ കഴിവുകൾ കൊണ്ട് മറ്റൊന്നിനെ തന്നിലേക്കാവാഹിക്കുക എന്നതിലാണ്  “കല” എന്നത് എന്നിൽ വിലകല്പിക്കപ്പെടുന്നത്. മാനുഷികമായതെന്തോ അതിന്റെ വിപരീതഭാവമെന്നു ചുരുക്കം.

നിശബ്ദനായ ഒരു വായനക്കാരനെന്ന നിലയിൽ ബൂലോകത്തിലെ ഇത്തരം പ്രവണതകളോട് വെറുപ്പ് മാത്രമേയുള്ളൂ.. അനോണിയും സനോണീയുമൊക്കെയായി ആരും ആരുടേയും അഭിപ്രായം എവിടേയും വെളിപ്പെടുത്തിക്കൊള്ളട്ടെ..സഭ്യമായ രീതിയിൽ ആയാൽ മാത്രം മതി.
സ്വന്തം രൂപത്തിൽ അഭിപ്രായം രേഖപ്പെടുത്തുന്നവരോളം തന്നെ അനോണിയായി അഭിപ്രായപ്പെടുന്നതിലും ശരികളുണ്ടാവാം. അതുൾക്കൊള്ളാനുള്ള മാനുഷികത മാത്രം ഉണ്ടായാൽ മതി.
അതുപോലെ തന്നെ പറയുന്നത് ശരിയായാലും തെറ്റായാലും അത് സ്വന്തം രൂപത്തിലായാലും മുഖം മൂടിയിലായാലും സഭ്യമായ ഭാഷയിലാവുന്നതാവും ഉത്തമം. മനുഷ്യൻ മനസ്സു കൊണ്ട് സംസാരിക്കുമ്പോൾ സ്വയമറിയാതെ സംസ്കാരം വെളിപ്പെടുന്നത് തിരിച്ചറിയുക തന്നെ വേണം.
തത്ത്വം പറയാൻ സ്വന്തം രൂപവും യാഥാർത്ഥ്യത്തിനു മുഖം‌മൂടിയും കൊണ്ടു നടക്കുന്നവരും കുറവല്ലാ താനും. ആരും ആരേക്കാളും വിഡ്ഡികളല്ലാ...മിടുക്കരും...പിന്നിലൊളിപ്പിച്ച തിരിച്ചറിയപ്പെടാത്ത മുഖം‌മൂടികളിൽ വിശാസമർപ്പിച്ച് സദാചാരത്തിന്റെ വാചകകസർത്ത് നടത്തുന്ന പ്രമാണിമാരും മുഖം‌മൂടിയുടെ മറവിൽ അസഭ്യവർഷം നടത്തുന്ന പ്രമാണിമാരും വാഴുന്ന ഈ ബൂലോകം ഇനിയും നീണാൾ വാഴുമോ...?