Friday, October 11, 2013

പ്രയാണം


കലിപൂണ്ട കാലം എത്രതന്നെ ആടിതിമിർത്താലും മറവിയുടെ പേമാരികളെത്ര തന്നെ കോരിച്ചൊരിഞ്ഞാലും ഇന്നലെകൾ മനസ്സിൽ കോറിയിട്ടതൊന്നും മായുന്നില്ല. കാരണം, കരുത്തുറ്റ ഓർമ്മകളുടെ നാരായം കൊണ്ട് വീണ്ടുമവ എഴുതപ്പെട്ടു കൊണ്ടേയിരിക്കുന്നു ...

നഷ്ടബോധത്തിന്റെ നിഴലുകൾ യുദ്ധം ചെയ്യുന്ന ഓർമ്മകളുടെ താഴ്വരയിൽ മറവിയിലേക്ക് മറഞ്ഞു പോകുന്ന ഇന്നലെകളുണ്ടായിരിക്കാം....
പക്ഷെ, ഒരു മറവിയ്കും കടന്നെടുക്കാനാവാതെ കാത്തു വയ്കപ്പെടുന്ന ചുരുക്കം ചില മുഖങ്ങളിലൂടെ നിയോഗങ്ങൾ പുനർജനിയുടെ കൂട്ടിൽ പിറവി തേടിക്കൊണ്ടേയിരിക്കും....
സ്വത്വബോധത്തിനും സ്വാർത്ഥവിചാരത്തിനുമപ്പുറം നിയോഗങ്ങളാൽ നിസ്സഹായനാക്കപ്പെടുമ്പോൾ പകച്ചു നിൽകാനാവില്ല... പകയടക്കി പരിധിയളന്ന് മുന്നോട്ട് നടന്നേ മതിയാകൂ...
കാഴ്ചപ്പുറങ്ങളിൽ കണ്ടെടുക്കാനായില്ലെങ്കിൽ പോലും ചിലതെങ്കിലും ഓർമ്മപ്പുറങ്ങളിൽ എത്തിപ്പെടുന്നുവെന്നതിൽ സന്തോഷം...

ഓർത്തെടുക്കാനാവാത്തതായി ഒന്നും ഇന്നലെകളിലില്ല.....
മറവിയുടെ കൈകളിൽ ഓർമ്മകളെ പണയം വച്ചത് നിയോഗങ്ങളുടെ ഉൾവിളികളുണ്ടെന്നതു കൊണ്ട് മാത്രമാണ്....
പിന്‌വിളികൾക്കായി വിട്ടു കൊടുക്കാനില്ലാത്തതു കൊണ്ടാണ് എണ്ണപ്പെട്ട നിമിഷങ്ങളുമായി ഓടിയകലുന്നത്...

നാമറിയാതെ നമുക്ക് വിലയിടുന്നവർ കദനം കൊണ്ട് സ്വാധീനിക്കുമെന്നതു കൊണ്ട്
കേട്ടറിവുകൾ കൊണ്ട് വഞ്ചിക്കപ്പെടാതിരിക്കേണ്ടിയിരിക്കുന്നു....
കഥകൾ കാല്പനികതയുടെ വക്താക്കൾക്ക് കുട്ടിക്കളിയാണ്...
കിനാവു കൊണ്ടളന്നവയിലേക്ക് ദൂരക്കൂടുതലുണ്ടെന്നറിയുമ്പോൾ ഇടവഴികൾ തേടുകയെന്നത് പൊതുസ്വഭാവം മാത്രമാണല്ലോ....

വിചാരങ്ങളല്ലാ വിവേകങ്ങൾ കൊണ്ടാണിന്ന് പ്രയാണം...
അല്ലെങ്കിൽ വിഷാദം വിയർപ്പിലലിയിച്ച വേർപ്പാടുകൾക്ക് വിലക്കപ്പെട്ട വാസ്തുശാസ്ത്രം കണക്കെഴുതും..

Sunday, June 23, 2013

മഴ പെയ്യുമ്പോൾ...


രാമഴയൊരുങ്ങുന്ന വിണ്ണിന്റെ ചുണ്ടിലായ്
അന്ത്യചുംബനം നൽകിയകലുന്നു സൂര്യനും.
പകലകന്നൊഴിയുന്ന സായന്തനത്തിനെ
പ്രണയിക്കയാവാം പവനന്റെയുള്ളം

ഇടനെഞ്ചു പൊട്ടിക്കരയുന്ന വിണ്ണില്‍
മിഴിയൊട്ടി നില്‍ക്കെയെൻ മനസ്സിനും മൌനം
മലകളെ തൊട്ടു മരണം വരിക്കിലും
മഴമേഘങ്ങൾക്കില്ലിന്നും പരിഭവം.

മഴ മുഖം മാറി പ്രളയരൂപത്തെ കൈകൊൾകെ
മഴക്കുളിരേറ്റു മയക്കം പിടിയ്കുമെൻ മനസ്സിനെ
വല്ലാതെ പിടിച്ചുലയ്കുന്ന പ്രളയദുരന്തങ്ങൾ.
വാർത്തകളായി....അവ, വളരുന്ന പൊരുളായി,,,

പകലിനെ കൊന്നയീ വർഷപാതത്തിനെ
പ്രകൃതിയെ കൊന്നതിൻ പ്രതികാരമെന്നോർക്കുമോ..?
മനുഷ്യന്റെയാർത്തിയാൽ മരണം വരിച്ചപ്പോൾ
മണ്ണും മരങ്ങളും കല്പിച്ച ശാപമോ പ്രളയം..?

മഴക്കാറു കാൺകെ നൃത്തം ചവിട്ടുന്ന
മയിൽ‌ക്കൂട്ടമറിയുമോ മരണത്തിൻ കാഹളം.
പ്രളയമെന്നോർക്കാതെയിപ്പൊഴും മഴയെ വിളിക്കുന്ന
വേഴാമ്പലോർക്കുമോ സഹജീവിതൻ രോദനം
മരണമെന്നോർത്തു മഴയെ ശപിക്കുമോ
മഴപ്പാറ്റകളെ പേറും വാത്മീകങ്ങളെങ്കിലും...

മരതകപട്ടുടുക്കുന്ന കാലത്തെയോർക്കുകിൽ
മണ്ണും മനുഷ്യനും മഴയെ കൊതിച്ചേക്കാം.
ജാലകവാതിൽക്കൽ കുസൃതി കാട്ടീടുന്ന
മഴക്കാലമെന്നെയും കൊതിപ്പിക്കെ-
നിലവിട്ടു നിന്നിളകിയാടുന്നോരോ ജീവിതവു-
മെത്രയടുത്തെന്നോർക്കാതെ പോകുന്നു ഞാനും.
മരണമെണ്ണുന്ന വാർത്തകൾ ചുറ്റിലും നിറയവെ
പെരുമഴ കൊണ്ട തൊടിയിലെ പച്ചിലകളിൽ
പ്രണയമെഴുതുകയാണാ മഴത്തുള്ളികളിപ്പൊഴും.

Sunday, June 16, 2013

കരിന്തിരി



മരണം ഉണ്ണിയെ തഴുകിയ നേരത്ത്
അച്ഛനുറങ്ങിക്കിടക്കുന്ന മണ്ണിതിൽ
അമ്മമനം പെയ്ത് നനയ്കുമ്പോൾ
ആരോ കൊളുത്തിയ വിളക്കിലെരിയുന്നു ഞാൻ..
നിർവികാരമായ് മരണം ചിരിയ്കുമ്പോൾ
മൌനമേറി തിളയ്കുന്നു ചൊടികളിൽ
മിഴികളൊക്കെയും ഈറനണിയുന്നു.
നിശബ്ദനിശ്വാസങ്ങൾ കുമിഞ്ഞു കൂടവെ
ഇളകിയാടി പിടയുന്നു ഞാനും..


കാലമറിഞ്ഞ അച്ഛനരികിലുണ്ടെങ്കിലും
ആവലാതിയായ് അമ്മയെ കൺപാർക്കെ
മൌനഭാഷയൊഴുകുന്ന ചൊടികളാൽ
വിവശനായി നിൽക്കുകയാണുണ്ണി,മന്ത്രജപങ്ങളും അഗ്നിയും നിറയുന്നൂ
വേർപ്പെടുന്ന ശരീരഗന്ധം പരക്കുന്നൂ

തിരിച്ചെടുക്കാനാവാതെയാ ജന്മവുകലുന്നു
കണ്മറയുന്ന കാലമായ് മാറുകയാണുണ്ണിയും.


വേർപ്പിരിയുവാൻ വയ്യെന്നു ചൊല്ലിയോർ
ഒന്നുമുരിയിടാതെ പോകുന്ന നേരത്ത്
പകലുകൾക്കെത്ര ദൈർഘ്യമെന്നോർത്ത്,
രാവുകൾക്കിനിയെത്ര ഭാവങ്ങളെന്നറിയാതെ-
നേർത്തു നേർത്തു പോകുന്ന ഓർമ്മയിൽ
പാതി നേരവും പരിതപിക്കുമ്പൊഴും
പറയുവാനേറെയുണ്ടെങ്കിലും മിണ്ടാതെ
മറുപാതിയിൽ കണ്ണുനീരൊഴുക്കുകയാണമ്മ.

അമ്മ കരയുന്നു പതിയെ പറഞ്ഞുണ്ണി,
മെല്ലെയച്ഛനോടൊട്ടി അകലുന്നൂ
മരണമുണ്ണുന്ന ആത്മാക്കൾ നമ്മളിൽ
ഓർമ്മകൾ കൊണ്ടറിയുന്നവയൊക്കെയും
മറവി കൊണ്ട് മായ്കുമെന്നച്ഛൻ പറഞ്ഞിട്ടും
മറുജന്മമിതൊന്നും തിരികെ തരികയില്ലെന്നോർക്കെ
അമ്മയെന്നു വിതുമ്പുകയാണുണ്ണി..

ഞാൻ, വെറുമൊരു ‘കരിന്തിരി..’
അകലുന്ന ആത്മാവിൻ നോവായ് പിറക്കുന്നു
ശിഷ്ടമാത്മാക്കൾക്ക് പരാതിയായ് ജീവിതം.
ഉണ്ണി തൻ നോവിനാൽ ആടിയുലയുന്ന ശ്വാസത്തിലും,
നിർവികാരമായ് നിലകൊള്ളുന്ന സാക്ഷി..

എണ്ണ വറ്റിലും ഒടുങ്ങുവാനാകാതെ
കണ്ണുനീരിറ്റിച്ച് നീറ്റിയുണർത്തുന്ന ജ്വാലയെ
കൈവിടാതെയെരിയേണ്ടു ഞാനെപ്പൊഴും.

Sunday, June 9, 2013

ഏകാന്തം


മനസ്സ് മന്ത്രിക്കുന്നത് തിരിച്ചറിയും വരെ എല്ലാം സാധാരണം തന്നെയായിരുന്നു.
പക്ഷെ അസാധാരണമെന്ന് വിശേഷിപ്പിക്കപ്പെട്ട ആത്മബോധങ്ങളില്‍ ഞാനെന്നും നഗ്നനായിരുന്നു.
നിശ്വാസങ്ങളില്‍ എന്റെ മൌനങ്ങളെ കോര്‍ത്തെടുത്ത് വസ്ത്രമൊരുക്കി തന്നത് നീയായിരുന്നു.
നിന്റെ നഖമുനകൊണ്ട് എന്റെ കൈവെള്ളയില്‍ നീയൊരുക്കിയ ജീവിതരേഖകള്‍ ഇന്നും വ്യക്തമാണ്...
നിയോഗങ്ങളുടെ വരകളില്‍ നിഴലുകൊണ്ട് വരച്ചിട്ട സുഖദു:ഖങ്ങള്‍ പോലും തികച്ചും സുന്ദരം.
ആയുര്‍‌രേഖയിലൂടെ വംശാവലികളെഴുതിച്ചേര്‍ത്ത് നീയെന്നെ അത്ഭുതപ്പെടുത്തി..
പകലുകള്‍ക്ക് ശാഖകളും രാവുകള്‍ക്ക് ഒറ്റവരകളും കൊണ്ട് നീയെങ്ങനെയതിനെ വരച്ചെടുത്തുവെന്നത് ഇന്നും എന്നെ ആശ്ചര്യപ്പെടുത്തുന്നു..
മോഹഭംഗങ്ങളുടെ മങ്ങിയ വരകള്‍ കൈവെള്ളയും കടന്ന് താഴേക്കിറങ്ങുന്നത് കണ്ട് ഞാന്‍ ഭയപ്പാടോടെ നോക്കിയപ്പോള്‍ ഉള്‍ക്കാഴ്ചയുടെ വെളിച്ചം നിറച്ച് നീയവയെ പിന്നേയും അവ്യക്തമാക്കി.
നിമിഷാര്‍ദ്ധങ്ങളുടെ വ്യത്യാസത്തില്‍ എന്റെ കണ്‍പീലികള്‍ക്കിടെ നീയെന്റെ സുബോധത്തിനെ എങ്ങനെയാണുള്‍ക്കൊള്ളിച്ചതെന്ന് ഇന്നും എനിക്കറിയില്ല.
ചലനമറ്റ നാസികയിലൂടെ എത്രയെളുപ്പത്തിലാണ് നിശ്വാസങ്ങളുടെ ഗതിവിഗതികള്‍ നീ ക്രമപ്പെടുത്തിയത്...
വിരസമായെന്നു തോന്നിയപ്പോള്‍ എന്റെ ചൊടികളില്‍ വികാരവിചാരങ്ങള്‍ക്ക് നീ അവകാശം നിര്‍ണ്ണയിച്ചു.
നിലാവസ്തമിച്ച് ഇരുളടയുന്ന പോല്‍ നീയെങ്ങിനെയാണെന്റെ ചിന്തകള്‍ക്ക് ജനനമരണങ്ങള്‍ കല്പിച്ചത്...?
വശംവദനായിരിക്കുന്ന ജിഹ്വയെ നീയെങ്ങിനെ പ്രാവര്‍ത്തികമാക്കിയെന്നത് മാത്രം മതി എനിക്ക് നീയെന്നുമൊരു അത്ഭുതമാകാന്‍...
വിഷാംശമുള്ള രസം നിറഞ്ഞൊഴുകുന്ന നാക്കിനെ ഞാനെത്ര ഭയക്കുന്നുവെന്ന് നിനക്കറിയാമല്ലോ...
നിനവില്‍ വളര്‍ന്ന് കനവായ് പടര്‍ന്നവയെ കാലം കരിയിച്ചു കളയുമ്പൊഴൊക്കെയും ആര്‍ത്തു കരഞ്ഞിരുന്ന നിസ്സഹായതയില്‍ നിന്നുമെന്നെ കൈപ്പിടിച്ച് നടത്തിയ നിന്നോടെന്നും ഞാന്‍ കടപ്പെട്ടിരിക്കുന്നു.
പരിണാമങ്ങള്‍ കൊണ്ട് മാത്രം പൂര്‍ണ്ണത പ്രാപിക്കുന്ന അനേകായിരങ്ങളായ വസ്തുതകളില്‍ ഞാനെന്ന ബോധം കൊണ്ട് മാത്രം വേര്‍ത്തിരിച്ചെടുത്ത സ്വത്വവിചാരത്തില്‍ നിന്നെനിക്ക് ഇനിയും അകലാനാവില്ലെന്നിരിക്കെ നീയില്ലാതെ ഞാനെന്നും അപൂര്‍ണ്ണനായിരിക്കും.
പരിധികള്‍ കൊണ്ട് പരിക്ഷീണനാക്കപ്പെട്ട എനിക്ക് പരിമിതികളില്ലാത്ത നിന്നിലലിയണം..
പ്രാണനില്‍ പകയൊരുങ്ങും മുന്‍പ് നിന്നെ പ്രാപിച്ച് നിനക്കടിമപ്പെടുകയാണ് ലക്ഷ്യം..
നിശബ്ദം... നിരാകാരം.... എങ്കിലും, നീയെന്ന പ്രണയം എനിക്കഭയമാകും..
എന്റെ വിധി എന്നോട് മാത്രമായി സംവദിക്കുന്നത് നിന്നിലൂടെ ഞാൻ മനസ്സിലാക്കും..
വേർപ്പാടുകളുടെ പാര‌മ്യത്തിൽ വിശകലനം ചെയ്യപ്പെടുന്ന സത്യങ്ങളിലൂടെ എനിക്ക് പുനർജനിക്കാൻ നീയെന്ന ആത്മാംശം കൂടിയേ തീരൂ.
ആവർത്തനം ചെയ്യപ്പെടുന്ന നിയോഗങ്ങളെ മെരുക്കാൻ ആത്മബോധം കൊണ്ട് പരിചയും അന്തരാർത്ഥങ്ങൾ തിരിച്ചറിഞ്ഞൊരുക്കിയ ചുരികയും കയ്യിലുണ്ടെങ്കിലും നീയെന്ന പാതിയിലൂടെ മാത്രമേ എനിക്കതിൽ വിജയിക്കാനാവൂ.
വരിക... നിനക്ക്  വശംവദനായ എന്നിലേക്ക്...
നിഴലുകൾക്കുള്ളിൽ നിസ്സഹായത കുടിച്ചു കിടക്കുന്ന ജീവനിലേക്ക്..

Tuesday, June 4, 2013

“ ജീവിതം - ഒരു തുടർച്ച ”

വിയർപ്പു വീണു കുതിർന്ന കൺപീലികളെ വലിച്ചു തുറന്ന് ഞാൻ ഓടുകയാണ്..
കാരണം, മരണം എന്നെത്തിരയുന്നുണ്ട്..
എന്നെ കണ്ടെടുക്കേണ്ടതവന്റെ ലക്ഷ്യമാണ്...
നിയോഗങ്ങളുടെ മറ പിടിച്ച് ഞാനിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു...
ഇന്നലെ, വംശമറ്റു പോകുന്ന ലക്ഷ്യങ്ങൾക്ക് മുൻപിൽ ഞാൻ തല കുനിച്ചിരിക്കുമ്പോഴവൻ എനിക്കരികിലൂടെ അവൻ നടന്നു പോയിരിക്കാം...
കൈകളിൽ മുഖം പൂഴ്ത്തിയതിനാലെന്നെ തിരിച്ചറിയപ്പെടാഞ്ഞതാവാം...
ഇനിയൊരുപക്ഷെ, ആയുസ്സളവിനാൽ അല്പമകന്നു നിന്ന് വിധി അവനെ വഴി തെറ്റിച്ചതും ആവാം.....
എങ്കിലും, എനിക്ക് പ്രിയമുള്ളവരിൽ പലരെയും അവൻ കണ്ടെടുക്കുന്നതും അവരിൽ ചിലരെ കീഴ്പ്പെടുത്തിക്കളഞ്ഞതും ഞാൻ കണ്ടു...


മനസ്സു കൊണ്ട് അവന്റെ ശക്തിയെ തിരിച്ചറിയുമ്പൊഴും അതിജീവനത്തിന്റെ വിത്തുമായി എന്നിൽ പ്രതീക്ഷകൾ പൂക്കുന്നത് നിയോഗത്തിന്റെ വിജയമാവാം.
അല്ലെങ്കിലും, മരണമെന്ന അവനും ജീവിതമെന്ന ഞാനും നിയോഗമെന്ന ഗുരുവിനു കളിപ്പാട്ടങ്ങളാണല്ലോ...
സാമർത്ഥ്യമെന്നും അവനാണു കൂടുതൽ... കാപട്യവും...
അവന്റെ കരവിരുതും കൌശലവും കണ്ട് കണ്ണുമിഴിച്ചിരിക്കാനേ പലപ്പോഴും കഴിഞ്ഞിട്ടുമുള്ളൂ...
എനിക്കു മേലുള്ള ജയം പലപ്പോഴും അവന്റെ ചാപല്യം മാത്രമാണെന്ന് തോന്നിയിട്ടുണ്ട്..
കാരണം അവനെന്ന ഭയത്താൽ ഞാനെന്നേ തോറ്റു പോയിരിക്കുന്നു...
അവസരങ്ങൾക്കു വേണ്ടിയാണവൻ കാത്തിരുന്നത്...
അനർഹമെന്ന് കരുതപ്പെടുന്ന അവസരങ്ങൽ കൊണ്ടാണ് ഞാനവയോരോന്നും തരണം ചെയ്തു കൊണ്ടിരുന്നതും...
ഒരിക്കൽ ആ ഉറവയൊടുങ്ങുമെന്നും ഞാൻ പിടിയ്കപ്പെടുമെന്നുമവനെപ്പൊഴും വിളിച്ചു പറയുകയും ചെയ്യുമായിരുന്നു...
ഓടിയോടി തളർന്നു കഴിഞ്ഞിരിക്കുന്നു...ഇനിയും വയ്യ...
അതാ അവനടുത്തെത്തിയിരിക്കുന്നു....
അർത്ഥവ്യാപ്തിയുടെ പടനിലത്ത് നിസ്സഹായനായി ഞാൻ നിൽക്കുമ്പൊഴും സായുധധാരിയായ അവനെന്നെ നോക്കി വെറുതെ ചിരിക്കുന്നു...
പരിക്ഷീണനായി അനിവാര്യതയ്ക് മുൻപിൽ പകച്ചു നിൽക്കുന്ന നേരത്തും എന്നോടവന്  പരിഹാസമാണ്...
എന്നെ വിഷാദത്തിന്റെ സ്വപ്നശയ്യയിലേക്കെടുത്തെറിഞ്ഞു കൊണ്ടവൻ ഉരുവിട്ടു..
“സമയമായില്ലാ പോലും...”
അവന്റെ കാപട്യവും കൌശലവും ഇനിയും തീരുന്നില്ലായിരിക്കാം..
നിയോഗങ്ങൾക്ക് കളി കണ്ടു മതി വരും വരെ തുടരേണ്ടിയിരിക്കുന്നു..
അഭിശപ്തമായ പകലുകൾക്കും അനഭിലഷണീയമായ രാവുകൾക്കും പറഞ്ഞു നടക്കാൻ കഥകളായി ഇനിയുമിത് തുടരും...

Monday, June 3, 2013

" ഭ്രാന്ത് "

 
 
തലോടുന്ന കാറ്റിന് പ്രണയമെന്ന ഭ്രാന്ത്..
തീ തുപ്പുന്ന വെയിലിന് വിശപ്പിന്റെ ഭ്രാന്ത്..
വാക്കിൽ വിഷം തളിക്കുന്ന നാവിന് നഷ്ടങ്ങളുടെ ഭ്രാന്ത്..
പൊരുളറിഞ്ഞും മൌനം കുടിയ്കുന്ന നിമിഷങ്ങൾക്ക് നിസ്സഹായതയുടെ ഭ്രാന്ത്..
എണ്ണിയൊടുക്കാനാവാത്ത ആയുസ്സിനോട് ജീവിതത്തിന്റെ ഭ്രാന്ത്..
എഴുത്തറിയാത്ത വികാരങ്ങൾക്ക് വിവേകമെന്ന ഭ്രാന്ത്..
വെറുപ്പിൽ വിരിഞ്ഞ വിദ്വേഷത്തിന് വേർപ്പാടെന്ന ഭ്രാന്ത്..
പുകഞ്ഞു കത്തുന്ന പകയ്ക് പാതിമെയ്യിനോട് പോലും ഭ്രാന്ത്..
ഭ്രാന്തുടക്കുന്ന ചിന്തകൾക്ക് ഭയമെന്ന ഭ്രാന്ത്..
ഭൂതകാലത്തിനോടാണ് സ്വപ്നങ്ങൾക്ക് ഭ്രാന്ത്..
പെട്ടെന്നാര്‍ത്ത് വന്നു ആടിത്തിമിര്‍ക്കുന്ന മഴക്കോളിന് വേനലിന്റെ ഭ്രാന്ത്..
പരുഷമായ് പറഞ്ഞൊഴിയുന്ന വിധിയ്ക്  നിയോഗങ്ങളെന്ന ഭ്രാന്ത്..
പട്ടുടുത്ത പെണ്ണിന് പകല്‍ കിനാവിന്റെ ഭ്രാന്ത്...
പകയുറഞ്ഞു തുള്ളുന്ന വാര്‍ദ്ധക്യത്തിന്റെ കണ്ണീരില്‍ ഓര്‍മ്മകളുടെ ഭ്രാന്ത്..
 
ഇവയ്ക്കിടയില്‍...

സ്വാർത്ഥമോഹങ്ങൾക്ക് ഇടം തേടുന്ന മനസ്സിന് എന്തിന്റെ ഭ്രാന്ത്...?

Tuesday, May 28, 2013

ഉൾവിളികൾ


കേൾവികൾ... കരുണയില്ലാത്ത ശബ്ദങ്ങളായ്
കാഴ്ചകൾ...കനിവൊഴിഞ്ഞ വർണ്ണങ്ങളായ്
രക്തചുവപ്പിലെഴുതുന്ന കദനങ്ങളും
ദീനരോദനങ്ങളാം ശബ്ദരൂപങ്ങളും
ഞെട്ടി, വിറ കൊണ്ട് നിശ്ചലമാകുന്ന
കണ്ണും കാരിമുമ്പെന്ന് പറഞ്ഞൊരാ ഹൃദയവും
ഹാ...സമാപ്തമെന്നോതിപ്പിടയുന്നു ചിന്തകൾ..

പെയ്തൊഴിയാനൊരു കാർമുകിലുണ്ടെങ്കിൽ
കാറ്റിനോടിനിയും പരിഭവിക്കാം
പറയുവാനായൊരു കഥയതൊന്നുണ്ടെങ്കിൽ
പതറാതെയിനിയും പുഞ്ചിരിക്കാം
എങ്കിലും, നിഴലായ് പിന്തുടരുന്ന മരണത്തെ
പുൽകുവാൻ മാത്രമാണെന്നറിയുന്നു ജീവിതം

Monday, May 27, 2013

ഒറ്റക്ക്....




പട്ടുടുത്ത പകലുകൾ മായുമ്പോൾ
പരിധിവിട്ടകലുന്നു കാഴ്ചകൾ...
കളിയരങ്ങിൽ ഞാനൊറ്റയാകുന്നു പിന്നെയും.

വിദ്വേഷമുണ്ട വിരലുകൾക്കപ്പുറമെങ്ങും വിധേയൻ...
വരമരുളിക്കടന്നു പോയതെത്രയോ കിനാക്കൾ...
വിധിയുണങ്ങിപ്പിടിച്ചത് കണ്ണീരു തട്ടി അലിഞ്ഞുടയുന്നു...

വംശമറ്റ മോഹങ്ങളുണ്ടനവധി..
വാശിയേറ്റിയ വിശപ്പുണ്ടിന്നും കൂട്ടിന്...
നിലവിളികളൊതുക്കിയ വിവേകത്തിനോടാണിന്നും കടപ്പാട്...

വരിക...അറിവിന്റെ വിളക്കു കൊളുത്തിയ നോവിന്റെ ഓർമ്മകളേ,,,
വറ്റുതേടവെ വിശപ്പിനെ വർണ്ണിക്കുന്ന വിശ്വവിരോധിയാമൊരു വിമർശകനെ കാണുക...
കാലമേറ്റിയ നിനവിന്റെ കടലിൽ ഞാനൊറ്റയ്കിരിപ്പുണ്ട്...
കറുത്തിരുണ്ട നഷ്ടമോഹങ്ങളെന്നെ തഴുകുന്നു....
പ്രണയചഷകത്തിൽ കുടികിടപ്പുണ്ട് നഷ്ടമോഹങ്ങളുടെ കണ്ണികൾ...
തീരങ്ങളിനിയെത്ര ബാക്കിയുണ്ടാകാമെന്നറിയാതെയവ തിരകളെണ്ണി നടക്കുന്നുണ്ട് പിന്നെയും...

തമസ്സാമാഴിയിലേക്ക് യാത്ര തുടങ്ങുന്ന മൌനവിചാരങ്ങളുടെ മടിത്തട്ടിൽ കിടന്നീടണം...
ഇമയിറ്റു വീണ വിയർപ്പിന്റെ വർണ്ണത്തിൽ വരിയൊളിപ്പിച്ചൊരു കവിതയുടെ പ്രണയമറിയുവാൻ...
മരണം... മന്ത്രവീചികളില്ലാതെ എത്താവുന്ന മായാലോകമിനി കണ്ടെത്തണം...
കാരണം, കനവിന്റെ...കാലമുണർത്തുന്ന കനിവിന്റെ മെത്തയിലിന്നും  ഞാൻ ഒറ്റയാണ്...

Wednesday, March 6, 2013

യാത്ര


നോക്കി നോക്കി പെരുപ്പിച്ചൊരു മോഹം
നീട്ടി നീട്ടി നീണ്ടുപോയതും കാണവെ,
നാഴികകൾ തിന്നു തീർത്തൊരീ നാളിനെ
ഇന്നലെകൾക്ക് ബലിയർപ്പിച്ചു മടങ്ങുന്നു.

പറയുവാനാവാത്തൊരായിരം നോവുകൾ

പിറവികൊള്ളാനിരിക്കുന്ന നാളെകളാകുവാൻ,
നന്മകൾ വിളങ്ങിയ നാളിനെത്തേടുന്ന
പതറിയുഴറും ചിന്തകളിലും പടരുന്നൂ.

ആറ്റുനോറ്റെണ്ണിയെടുത്തൊരു ആഗ്രഹം
നീറ്റി നീറ്റിയൊടുക്കുന്നതീ ജീവിതം
നിഴലിൽ നിലാവായുദിക്കുന്നതോ ഓർമ്മകൾ
നിറം കെട്ട, നിരാലംബമാം പൊരുളുകൾ


പെയ്തൊഴിയുന്ന നിമിഷങ്ങളെണ്ണുവാൻ
സ്വയമൊരുങ്ങുന്നു ഹൃദയത്തുടിപ്പുകൾ
വിരസമാകുന്ന ജീവിതചര്യയിൽ
വികസിതമാകുമോ ചിന്തകൾ

ചോദ്യശരങ്ങൾ പായുന്ന നേരത്തെ
ഉഷ്ണശയ്യയിൽ ചിത്തമുറങ്ങുന്നു
ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി
പരിധിയില്ലാത്ത അറിവിനുറവയും തേടി
അകലെയിലെരിയുന്ന സങ്കല്പനാളത്തിൽ
അർത്ഥം തേടി ജീവിതദീക്ഷയൊരുങ്ങുന്നു

യാത്ര... ഇരുളുറങ്ങുന്ന കണ്ണും പൊരുളറിയുന്ന അകക്കണ്ണുമായൊരു യാത്ര..
അനാദിയായ ആത്മാവിനെത്തേടുന്ന...അവസാനമറിയാത്ത യാത്ര...

Tuesday, February 26, 2013

നിശബ്ദം....


ചിന്തകളുടെ നിരാസഭൂവിൽ മൌനം കിളിർത്തിരിക്കുന്നു..
നിനവുകൾ പുഞ്ചിരിച്ച് നിലാവു പരത്തിയ മനസ്സിൽ,
ഓർമ്മകൾ മയിലാട്ടം നടത്തിയ ചിന്താമണ്ഡലത്തിൽ,
നുണകളുടെ കളങ്ങളിൽ നിഴൽക്കുത്ത് നടത്തുകയാണ് ഇന്നലെകൾ....
ഇല്ലായ്മയുടെ ഇടനാഴിയിൽ മോഹങ്ങൾ തളർന്നു വീണു കിടക്കുന്നു...
നട്ടെല്ലുടക്കിയതു കൊണ്ടു മാത്രം വഴിയൊഴിഞ്ഞു പോയ അപശകുനങ്ങൾ ചുറ്റിലുമുണ്ട്...
നിലയുറപ്പിക്കാൻ കിണഞ്ഞു പർശ്രമിക്കുന്നുമുണ്ട് അവയോരോന്നും...
കഥയറിയാതെ ആട്ടമാടുന്ന കാലാളുകളോട് പറഞ്ഞറിയിക്കാത്ത പുച്ഛമുണ്ട്...
പറയാത്ത.... പറയാൻ മിനക്കെടാതെ വഴിയൊഴിഞ്ഞു നിൽക്കുന്നതിനവർ വിലയിടുന്നു..
മൌനം കൊണ്ട് പ്രതിരോധിക്കുമ്പൊഴൊക്കെയും ഭീരുത്വമെന്ന് പറഞ്ഞു ചിരിക്കുന്നുമുണ്ട് ...
ഓർമ്മകളിലേക്ക് വെറുപ്പിന്റെ ചവർപ്പിറക്കി പിന്തുടരുകയാണ് നന്ദികേടിന്റെ നീലാഞ്ജനങ്ങൾ...
പുച്ഛം കൊണ്ട് തീർത്ത പകലുകളേയും പൊരുളുകളടുക്കിയ രാവുകളേയും മാറാപ്പിലാക്കി ദിനങ്ങളോരോന്നും ആയുസ്സിന്റെ പുസ്തകത്തിലേക്ക് പദയാത്ര ചെയ്യുന്നു...
വിട്ടു പോകാൻ മടിയ്കാത്ത പകയുടെ മുള്ളുകൾ കൊളുത്തി വലിയ്കുമ്പോൾ നിലയുറയ്കാതെ പിടയുന്ന മനസ്സാക്ഷിയുടെ നൊമ്പരം മാത്രമാണ് ജീവന് സ്വന്തമായി ശേഷിക്കുന്നത്...
വിധേയത്വം പറഞ്ഞു പിന്തുടരുന്ന നിഴലു പോലും ശരീരത്തിന്റെ വാടകകണക്കിലെഴുതപ്പെടുന്നു... ഇളകിയാടുന്ന ചേതനയുടെ തിരിനാളത്തിൽ തട്ടി കരിഞ്ഞു വീഴുകയാണ് മുൻ‌ജന്മബോധത്തിന്റെ ഈയലുകളോരോന്നും..

തിരസ്കരിക്കപെടുന്ന പ്രാർത്ഥനകളോരോന്നിലും ദൈവാംശമുണ്ടെന്ന് കിനാവു കണ്ട്,
ക്രൌര്യം തണുത്തുറഞ്ഞ് അർദ്ധശ്വാസം വലിക്കുന്ന സ്വത്വത്തിനോട് നിസ്സഹായത്വമോതി,
മരണത്തിന്റെ ചിതലുകൾ സ്വൈരവിഹാരം നടത്തുന്ന ശരീ‍രത്തിൽ ഓർമ്മകളുടെ ജയിലഴികളെണ്ണി അനിവാര്യമായ വിധിപ്രഖ്യാപനത്തിനായ് കാത്തിരിക്കുന്നു...

നിശബ്ദം....